Wednesday, October 22, 2008

അടര്‍ന്നകന്നത്...



അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

മനസ്സിന്റെ മണ്‍ചുമരില്‍
മായാത്ത ചിത്രമായ്
അവള്‍
കതിര്‍മണ്ഡപത്തില്‍
നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍

അവനിലേക്ക് ചേര്‍ത്തുവച്ച
നിന്റെ കരങ്ങളില്‍
അവന്റെ പേരെഴുതിയത്
എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്
അറിയുന്നില്ലയൊ നീ...

മനം
വരണ്ടു കീറിയിരുന്നു
കത്തിയുയരുന്ന ചോദ്യങ്ങളുട
താപമേറ്റ്.

തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ

മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.

അടര്‍ന്നകന്നത്...

അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

അടര്‍ന്നകന്നത്... click here

Sunday, October 19, 2008

പ്രണയിച്ചു...




കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു.
വര്‍ഷ പരീക്ഷയിലെ വിജയത്തിനു
അഭിനന്ദനമറിയിച്ചതെന്തിനായിരുന്നു.
സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു.

ചെമ്പക ദലങ്ങളില്‍ വരഞ്ഞ നിന്‍ ഹൃത്തിനായ്
ആ ഇടവഴി പിന്നെയെന്‍ രാജവീഥിയായത്...
ചുരുട്ടിയ കൈകളില്‍ അടിച്ചു
പൊട്ടിച്ച ശീമകൊന്നയിലകള്‍
നിനക്കുണര്‍ത്തുപാട്ടായത്...

എനിക്കറിയാം
ഇടമുറിയാതെ പെയ്യുന്ന വര്‍ഷത്തിലും
ചേര്‍ത്തുപിടിച്ച പാവാടതുമ്പുലച്ച്
അമ്പലത്തിലേക്കുള്ള ഒതുക്കുകള്‍ കയറിയത്
എന്നിലേക്കുള്ള വരവു പോക്കുകളായിരുന്നെന്ന്.

നീണ്ടകാര്‍കൂന്തലിലോ നിന്‍ ശ്യാമവര്‍ണ്ണത്തിലോ
വിടര്‍ന്ന നയനങ്ങളിലൊ അതൊ
വിരിയുന്ന ചിരിയിലലിയുന്ന നുണക്കുഴിയിലോ
സഖീ ഞാന്‍ നിന്നെ തിരഞ്ഞത്?

നിന്റെയോര്‍മ്മകള്‍ തരുന്ന
കൈതപ്പൂ മണം,
പകര്‍ത്തിയെഴുതാനറിയാത്ത
പ്രണയത്തിന്റെ സാക്ഷിപത്രം.
------------
ഇതിവിടെ എഴുതിയതിനുള്ള മുന്‍‌കൂര്‍ ജാമ്യം കഴിഞ്ഞ പോസ്റ്റില്‍.

( പടകടപ്പാട് )

Tuesday, October 14, 2008

പ്രണയിക്കണമെന്നുണ്ടായിരുന്നു ...


പ്രണയിക്കണമെന്നുണ്ടായിരുന്നു
വീട്ടിലറിയാതെ...
ലോകരറിയാതെ...
ആരുമറിയാതെ...
അവള്‍പോലുമറിയാതെ..

പ്രണയിച്ചു കൈവിടാനൊരുക്കമില്ലായിരുന്നു
പ്രണയത്താല്‍ പ്രയാസപ്പെടാനും...
വീട്ടിലെതിര്‍ക്കാതിരിക്കണം
ജാതി,തറവാട്, സമ്പത്ത്
സൌന്ദര്യം, ശീലം, അറിവ്...

മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
വിദ്യാലയത്തില്‍,
നിരത്തില്‍,
വിവാഹങ്ങളില്‍,
പൂരപ്പറമ്പുകളില്‍...

ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.

കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.

(കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))