Tuesday, January 29, 2008

മുഖങ്ങള്‍ : കവിത

നഗരത്തിന് പലമുഖമാണ്.

ഒരു മുഖമുണ്ടായിരുന്നു
പ്രിയതരമായി.

കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു.

പൊടിപിടിച്ച,
വക്കുപൊട്ടിയ,
ചളിതെറിച്ച -
മുഖം മാറ്റണം.
നഗരത്തില്‍ ഇനി
പൊയ്മുഖം മതി
എല്ലാമുഖവും പോലെ.

Tuesday, January 22, 2008

ഒഴുക്ക് : കവിത

കാറ്റിന്റെ കൈകളില്‍ അപ്പുപ്പന്‍ താടിയായ്
കരയും, മലകളും, മേഘമാലകളും കടന്ന്...
ഒഴുകുകയായിരുന്നു ഞാന്‍, സൂര്യന്റെ-
നീലനിറമുള്ള കിരണങ്ങളുടെ തഴുകലേറ്റ്.

പിന്തുടരുവതേതോ നിഴലെന്നെ മെല്ലെ,
ഭൂതകാലങ്ങളിലെയെന്‍ ഓര്‍മ്മകളോ...
തിരിഞ്ഞുനോട്ടമിനി കഴിയില്ലെനിക്ക്
ഒഴുകാം ഈ നിഴലിലും നിന്നകലേക്ക്...

മുന്നിലെ പാതകളില്‍ പ്രകാശം പരന്നിരുന്നു...
എനിക്കു പിന്നിലായ് നിലയില്ലാ കറുപ്പും.
അറിയാമെനിക്ക് ഞാന്‍ പിന്നിടുന്ന പാതകള്‍
മരിക്കുന്നു, അസ്ഥിത്വമില്ലായിരുന്നെന്ന പോല്‍.

അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.

Tuesday, January 08, 2008

ചിതയില്‍.. : കവിത

എരിഞ്ഞമരുമെന്‍ ചിതയെ നെഞ്ചിലേറ്റുന്നതാരോ...
അരികില്‍ വന്ന് മൂകയായ് നടന്നകലുന്നതാരോ..
മൃതിയിലുമെന്‍ സ്മൃതിയില്‍ നടന്നെത്തുന്നതാരോ...
ഇനിയും ഒരു ജീവനായ് മോഹിപ്പിക്കുവതാരോ...

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?
വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?
അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?
ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

കാലത്തിനൊപ്പം കോലവും മാറിവരും
അറിയാമെനിക്ക്, ഇനിയും പറയുന്നതെന്തിന് ?
നാലാളു നടക്കാത്ത നിരത്തുകളിലിനിയും
വര്‍ണ്ണം വിടര്‍ത്തും വഴിവിളക്കെന്തിന് ?

ജീവിതാന്ത്യം വരെ ജീവിതത്തിനന്യനായ്...
ആനന്ദലോകത്തില്‍ ആനന്ദമന്യനായ് ...
അറിയുന്നു ദണ്ണമിതിലേറെ ഇനിയെന്ത്,
നീയിരിക്കിലും നിന്നില്‍ നിന്നന്യനായ്

ഇന്നെനിക്കെന്നില്‍ പരിതപിക്കാനേ കഴിയൂ
സ്വയം കൈചൂണ്ടി ചിരിക്കാനേ കഴിയൂ
യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.