Sunday, March 23, 2008

സഖീ... സഹിക്കുക.

ഇടക്കിടക്ക്
നിന്‍ മൂക്കിന്‍ തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ.
എന്റെ ഓര്‍മ്മയുടെ
അവലക്ഷണങ്ങളാണിവയെല്ലാം.
സഖീ.. സഹിക്കുക...
എനിക്കു വേണ്ടി...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

Thursday, March 13, 2008

അവരെന്തു ചെയ്യുന്നുണ്ടാവും?

തളിക്കുളം പത്താംകല്ലില്‍ ബസ്സിറങ്ങി
പടിഞ്ഞാറോട്ട് ഒരു നാഴിക പോയാല്‍
എന്റെ വീടായി.

ചുടു ചൂഢാമണി* മണക്കുന്ന
സന്ധ്യകളില്‍
പോകറ്റിലെ അഞ്ചുരൂപ
ചട്ടുകം താഴെവെക്കുന്ന
ഇടവേളകളില്‍
വിജയേട്ടന്റേതാവുന്നു.

മജീദിക്കയെപ്പോഴും ചിരിച്ചിരിക്കുന്നുണ്ടാവും
അവരുടെ ഹോട്ടലിലോ
മരുന്നു കടയിലോ
ഇരുമ്പു കടയിലോ

പിന്നെയങ്ങോട്ട് ഇരുട്ടുവീഴുന്ന
പാതയാണ്.
ഏതിരുട്ടത്തും വഴിതെറ്റാതെ വീടണയാന്‍.

വാലത്തെ വീടും
തൊപ്പിക്കാരന്റെ വീടും കഴിഞ്ഞ
വളവില്‍
തെങ്ങിനു ചാലിട്ടു നനക്കുന്ന
അശോകന്‍ മാഷ്
വീട്ടുമുറ്റത്തുലാത്തുന്നുണ്ടാവും

എരണേഴന്റെ ഉണങ്ങിയ
കടയില്‍
മുനിഞ്ഞു കത്തുന്ന ബള്‍ബ്

വിത്തെറിയാത്ത പാടമാണ്
പാതക്കിരുവശവും ഇനി.
ചീവീടുകള്‍ ഇണയെതിരയുന്ന
തിരക്കിലായിരിക്കും.

ചെറുകണ്ടനും നാണിക്കും
ചിദംബരന്‍
അന്നത്തെ ഉപ്പും മുളകും
പൊതിയുകയായിരിക്കും
കടയില്‍.

വിളക്കുകാലിനടിയില്‍
സൈക്കിളില്‍,
ഒരു കാലു നിലത്തൂന്നി
ബാബുവും കുമാരനും
തര്‍ക്കിക്കുന്നുണ്ടാവും.

“എന്താ സായ്‌വേ ഈ നേരത്ത്”
എന്തെങ്കിലും ചോദിക്കാതെ വിടാത്ത
റിട്ടയര്‍ പോലീസ് രാമേട്ടന്‍.

പൈപിന്‍ കരയില്‍
വെള്ളത്തിനു നില്‍ക്കുന്നവരുടെ
പുഞ്ചിരി, അന്വേഷണങ്ങള്‍....

ഉമ്മയുടെ സ്നേഹം...
സുലൈമാനിയോടൊപ്പം
വിജയേട്ടന്‍ പൊതിഞ്ഞു തന്ന
ചൂഢാമണി.

തിരിച്ചു നാടെത്തുമ്പോള്‍
ആരെല്ലാം ബാക്കികാണുമവിടെ?
ദൈവമേ,
ഏവരേയും നീ കാത്തു വച്ചേക്കണേ...

*കപ്പലണ്ടി വറുത്തത്.