Friday, April 17, 2009

അശാന്തതകള്‍

ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു
കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും
മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.
കുന്നിറങ്ങുന്നൊരാട്ടിന്‍ പറ്റം
ഒരാട്ടിന്‍ കൂട്‌-
സമ്മാനിക്കും ഗൃഹാതുര ഗന്ധം
കാന്തിക മണ്ഡലങ്ങളായ്‌ സ്നേഹാര്‍ദ്രത
പതിയെ പരക്കും നിശാഗന്ധി മണം
നിറമിഴികളില്‍ ചുംബനം
ശോഷിച്ച കൈകളാല്‍
തഴുകിയകലും സാന്ത്വനം
മഴവെള്ളത്തിന്‍ സ്നിഗ്ദത
കൊഴിഞ്ഞ പനിനീരിതള്‍
ഗന്ധമന്യമായൊരു നിരാലംബത
സമൃദ്ധവുമശാന്തവും-
ഗ്രീഷ്മ വിഹായസ്സു സാക്ഷി...

Tuesday, November 18, 2008

തിരിച്ചുവരവ് - കവിത

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

നിന്‍ വരവിനായ്
മിഴിയിണകളിലൊരാശാ നാളം
നിന്‍ സ്മരണയില്‍
മനസ്സിലൊരു കെടാവിളക്ക്
ഓര്‍മ്മകള്‍ മറവിയിലേക്ക്
മുങ്ങാംകുഴിയിടുമ്പോഴും
ഞാന്‍ ഒരുക്കിവച്ചു.

കോര്‍ത്തുവച്ച കിനാക്കളെ
തച്ചുടക്കാനായ് നീ വരരുത്.
വിരഹത്തിന്‍ ചൂടിനാല്‍
മോഹങ്ങള്‍ കരിഞ്ഞുവീഴാം
കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം.
കനവുകള്‍ പലകുറി
പൊയ്‌പോകാം.
ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത്

ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.



സമര്‍പ്പണം : തിരിച്ചു വരവിലെ സംഗിക്ക്

Thursday, November 13, 2008

കനല്‍‌പാടുകള്‍

കാതോര്‍ത്തു ഞാനിന്നും നിന്‍ മധുസ്വനത്തിനായ്
എന്നാത്മാവിന്‍ ലയത്തിനായ്.
താളം തെറ്റിയ പുഴയൊഴുക്കുപോലെ,
ധമനികളിലെ ചോരയോട്ടത്തിന്റെ ഓളം
നഷ്ടമായിരിക്കുന്നു ഇവന്.
ഈ വേര്‍പാടെനിക്കു താങ്ങുവതല്ലെന്നറിഞ്ഞാലും.

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.
മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം, എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
കാല്‍‌പാടുകള്‍ മഴവന്നു മായ്‌കും വരെ,
ചോര വാര്‍ന്നൊഴുകുന്നൊരെന്‍ സ്വപ്നങ്ങളുമായ്,
നീ എന്നിലേക്കണയുന്ന കാലത്തിനായ് കാത്തിരിക്കട്ടേ?

Wednesday, October 22, 2008

അടര്‍ന്നകന്നത്...



അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

മനസ്സിന്റെ മണ്‍ചുമരില്‍
മായാത്ത ചിത്രമായ്
അവള്‍
കതിര്‍മണ്ഡപത്തില്‍
നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍

അവനിലേക്ക് ചേര്‍ത്തുവച്ച
നിന്റെ കരങ്ങളില്‍
അവന്റെ പേരെഴുതിയത്
എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്
അറിയുന്നില്ലയൊ നീ...

മനം
വരണ്ടു കീറിയിരുന്നു
കത്തിയുയരുന്ന ചോദ്യങ്ങളുട
താപമേറ്റ്.

തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ

മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.

അടര്‍ന്നകന്നത്...

അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

അടര്‍ന്നകന്നത്... click here

Sunday, October 19, 2008

പ്രണയിച്ചു...




കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു.
വര്‍ഷ പരീക്ഷയിലെ വിജയത്തിനു
അഭിനന്ദനമറിയിച്ചതെന്തിനായിരുന്നു.
സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു.

ചെമ്പക ദലങ്ങളില്‍ വരഞ്ഞ നിന്‍ ഹൃത്തിനായ്
ആ ഇടവഴി പിന്നെയെന്‍ രാജവീഥിയായത്...
ചുരുട്ടിയ കൈകളില്‍ അടിച്ചു
പൊട്ടിച്ച ശീമകൊന്നയിലകള്‍
നിനക്കുണര്‍ത്തുപാട്ടായത്...

എനിക്കറിയാം
ഇടമുറിയാതെ പെയ്യുന്ന വര്‍ഷത്തിലും
ചേര്‍ത്തുപിടിച്ച പാവാടതുമ്പുലച്ച്
അമ്പലത്തിലേക്കുള്ള ഒതുക്കുകള്‍ കയറിയത്
എന്നിലേക്കുള്ള വരവു പോക്കുകളായിരുന്നെന്ന്.

നീണ്ടകാര്‍കൂന്തലിലോ നിന്‍ ശ്യാമവര്‍ണ്ണത്തിലോ
വിടര്‍ന്ന നയനങ്ങളിലൊ അതൊ
വിരിയുന്ന ചിരിയിലലിയുന്ന നുണക്കുഴിയിലോ
സഖീ ഞാന്‍ നിന്നെ തിരഞ്ഞത്?

നിന്റെയോര്‍മ്മകള്‍ തരുന്ന
കൈതപ്പൂ മണം,
പകര്‍ത്തിയെഴുതാനറിയാത്ത
പ്രണയത്തിന്റെ സാക്ഷിപത്രം.
------------
ഇതിവിടെ എഴുതിയതിനുള്ള മുന്‍‌കൂര്‍ ജാമ്യം കഴിഞ്ഞ പോസ്റ്റില്‍.

( പടകടപ്പാട് )

Tuesday, October 14, 2008

പ്രണയിക്കണമെന്നുണ്ടായിരുന്നു ...


പ്രണയിക്കണമെന്നുണ്ടായിരുന്നു
വീട്ടിലറിയാതെ...
ലോകരറിയാതെ...
ആരുമറിയാതെ...
അവള്‍പോലുമറിയാതെ..

പ്രണയിച്ചു കൈവിടാനൊരുക്കമില്ലായിരുന്നു
പ്രണയത്താല്‍ പ്രയാസപ്പെടാനും...
വീട്ടിലെതിര്‍ക്കാതിരിക്കണം
ജാതി,തറവാട്, സമ്പത്ത്
സൌന്ദര്യം, ശീലം, അറിവ്...

മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
വിദ്യാലയത്തില്‍,
നിരത്തില്‍,
വിവാഹങ്ങളില്‍,
പൂരപ്പറമ്പുകളില്‍...

ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.

കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.

(കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))

Tuesday, August 05, 2008

വിധിയും കാത്ത്

ഞാന്‍ ഇപ്പോള്‍ കോടതിയിലാണ്.
പ്രതിക്കൂട്ടില്‍
മരണവും പ്രതീക്ഷിച്ച്.

എനിക്കെതിരായി വാദങ്ങളും
മറുവാദങ്ങളും.
വാദിക്കുന്നതും അവര്‍
വിധിക്കുന്നതും അവര്‍.
എന്റെ അഭിപ്രായങ്ങള്‍-
ക്കിവിടെ ഇല്ല വില.

ഞാനൊരിക്കലും
ഒരു കുറ്റവും ചെയ്തിട്ടില്ല,
കുറ്റം ചെയ്തതായി
വാദിക്കുന്നുമില്ല ആരും,
തെളിയിക്കുന്നുമില്ല.

ജീവനെടുക്കണമെ-
ന്നാണവരുടെ വാദം,
ജീവിത വീഥിതന്‍
ഇരുളകലാന്‍.

വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും....