Tuesday, February 20, 2007

Sullsown | ജലം

നിനക്ക് -
കുടിക്കാന്‍.
കാറ്റത്ത്
മഴചാര്‍ത്തായ്
നനയാന്‍.
കുടനിവര്‍ത്താതെ
തെരുവിലൂടലയാന്‍

അവര്‍ക്ക് -
വിയര്‍പ്പിന്റെ
ഒരു മുത്തുമണി.
ഉരുകിതീരുന്ന
കണ്ണുനീര്‍.
ദാഹങ്ങള്‍ക്കൊടുവിലെ
സമാശ്വാസം.
മണല്‍‌പരപ്പിനറ്റത്തെ
മായകാഴ്ച.

പ്രണയവും ദു:ഖവും
സ്വപ്നങ്ങളും പോലെ
സാഗരം,
കോരിയാല്‍ തീരാത്ത
സ്നേഹം.

Monday, February 12, 2007

സ്കെയില്‍ | Sullsown

ആളുകള്‍
സ്കെയിലുകളുമായി നടക്കുന്നു.
സിയെംകള്‍, ഈഞ്ചുകള്‍
എംഎം കള്‍
ഇവ ഓരൊ സ്കയിലിലും
വ്യത്യാസപ്പെട്ടിരിക്കുന്നെന്ന്
അറിയാത്തവര്‍.
ഒരാളെ അളക്കുവാന്‍
ഒരുങ്ങുമ്പോള്‍
ഓര്‍ക്കെണ്ടതുണ്ട്‌,
അളക്കാനുപയോഗിക്കുന്നത്‌
അയാളുടെ യൂണിറ്റില്‍ തന്നെയോ എന്ന്.

Tuesday, February 06, 2007

അമ്മയലാറം | Sull's 50th Post

പേറ്റുനോവായ്‌
പ്രാണന്‍പിടഞ്ഞെന്നെയുണര്‍ത്തി
ജീവന്റെ
ചടുല നിശ്വാസങ്ങളില്‍.

ജനന മരണങ്ങളൊ-
ന്നല്ലെയുള്ളുയീ ജന്മം.

പുലരിയോരോന്നിലും
ചുടുക്കാപ്പിയും
പത്രവുമായ്‌
പിന്നെയുമുണര്‍ത്തി
എത്രയോ വട്ടം.

കീ കൊടുക്കാതെ
ബാറ്ററി മാറാതെ
ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

(എന്റെ അമ്പതാമത്തെ പോസ്റ്റ്. എന്റെ ഉമ്മക്കു വേണ്ടി)

Sunday, February 04, 2007

ഇരുട്ടു തീനികള്‍

ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്‌
നിന്നരികിലെ ഇരുട്ടിനെ.

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.
ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.
വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള്
‍ഞാന്‍ ഉരുകിയൊലിക്കുന്നു.

ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
‌ജലാശയത്തിന്റെ
അടിയില്‍
‍അടിഞ്ഞിരിക്കുന്നതു
സത്യമല്ലേ.
ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ
ഓടിയകലും ഇരുട്ടിനു തന്നെ
വെട്ടത്തേക്കാള്‍ വേഗം.

ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.

Tuesday, January 30, 2007

കൂടെ പോന്നവ

ഏറെയകലെ...
മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്
ഞാന്‍ നിന്നെക്കുറിച്ച്‌ ചിന്തിക്കുന്നു.
വിമാനങ്ങളുടെ ഉരുക്കു ചിറകുകളിലും
പക്ഷിത്തൂവലിന്റെ സൌമ്യത കാണുന്നു.
നിന്റെ നിശ്വാസമറിയുന്നു.
ഒടുവില്‍ കണ്ട മിഴികള്‍
‍ഉമ്മവെച്ചകന്നേ പോയ്‌.
ചേര്‍ത്തു പിടിച്ച കരങ്ങള്‍
‍വേര്‍പിരിഞ്ഞേപോയ്‌.
വിഷാദിയായ സ്വപ്നങ്ങള്‍,
പുഞ്ചിരിച്ചുകൊണ്ട്‌
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ്‌ തൊട്ട്‌
കൂടെ പോന്നു.
കൂടെത്തന്നെപോന്നു.

Monday, January 22, 2007

ബാല്യഗന്ധങ്ങള്‍

മഴനഞ്ഞോടിയ ബാല്യം...
എത്ര ആനന്ദത്തോടും
സ്നേഹവായ്പ്പോടും
കൂടിയാണ്‌
അത്‌ ഓര്‍മ്മിക്കുന്നത്‌...

ചെളിപുരണ്ട യൂനിഫൊം,
ഇതളുകളില്‍ കുറിപ്പെഴുതി
കൈമാറിയ ചെമ്പകപ്പൂക്കള്‍,
‍വഴിയരികിലെ കാരക്കമരം.
കയ്പും
ഇടക്കെപ്പോഴൊ
ചെറുമധുരവും തന്ന
ജീവിതം പോലെ...

പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.

കാണാതെയും
പറയാതെയും
നഷ്ടബോധത്തിന്റെ സ്നേഹമുദ്രകള്‍.

‍കാറ്റ്‌ കൊണ്ടുപോയ ബാല്യഗന്ധങ്ങള്‍....

Thursday, January 18, 2007

എണ്ണല്‍

കാലം.
ഒന്നും നഷ്ടപെടുത്തുകയായിരുന്നില്ല
എല്ലാം നമുക്ക്‌ തരികയായിരുന്നു
എല്ലാം സ്വീകരിച്ചവയല്ല.
വേണ്ടെന്നു വെച്ചവയും
മനസ്സിലെവിടെയൊ
ശേഖരിക്കപ്പെടുന്നു.

വിഷുപ്പക്ഷിപോലെ
വല്ലപ്പോഴും
വിരുന്നു വരുന്ന ഓര്‍മ്മക്കിളി.

സ്വപ്നങ്ങളുടെ കുട്ട
ആരൊ വേസ്റ്റിടാനെടുത്തുവച്ചു.

എല്ലാം ക്ലീനാക്കി എടുക്കുക.
പൂജ്യത്തില്‍ നിന്നൊ
മൈനസില്‍നിന്നൊ
ഒരാള്‍ക്ക്എണ്ണി തുടങ്ങാവുന്നതാണ്‌...

Tuesday, January 16, 2007

ജന്മദിനാശംസകള്‍

ബാലാര്‍ക്കനിന്‍ പൊന്‍കിരണങ്ങളേല്‍ക്കുന്ന
കുസുമ ദളങ്ങളും
പൊന്‍കസവെടുത്ത വെണ്‍മേഘങ്ങളും
ഇളം തെന്നലിന്‍ താരാട്ടു കേള്‍ക്കുന്ന
തുമ്പയും തുളസിയും,
ഒരു പ്രേമഗാനത്തിന്‍ വരികള്‍ കൊരുക്കുന്നുവോ.
നീലപട്ടുടുത്ത അംബരത്തോട്‌ താഴെ
മലനിരകള്‍ കൊഞ്ചിയതെന്ത്‌?
നിന്‍ പുഞ്ചിരിയാം ജാലകത്തിലൂ-
ടൊഴുകിയെത്തും പൊന്‍കിരണങ്ങള്‍
ഇന്നിന്റെ സൌന്ദര്യകൂട്ടാകുന്നുവോ?

ആശംസിക്കുന്നു നീയെന്നുമീ
ഭൂവിന്റെ സൌന്ദര്യമാകുവാന്‍.
എനിക്കെന്ന്നും തണലേകി തുണയായി
ദൂരങ്ങളും കാലങ്ങളും താണ്ടുവാന്‍.

നേരുന്നു പ്രിയേ ജന്മദിനാശംസകള്‍!!!

Thursday, January 11, 2007

മൊത്തക്കച്ചവടം

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

Wednesday, January 10, 2007

ഭംഗിയില്ലാത്ത ചിരി

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

(ബാക്കി സു വിന്റെ പോസ്റ്റില്‍ വായിക്കുക)

Tuesday, December 26, 2006

സ്വൈ‌ര്യമായുറങ്ങാം

വെന്റിലേറ്ററുകളില്ലാത്ത
മുറികളില്‍ ജീവനം.
ഒതുങ്ങിപ്പോയ ശ്വാസം
ഉള്‍വല്ലിഞ്ഞൊടുങ്ങുന്ന നാം.
സ്വൈ‌ര്യമായുറങ്ങാം.
ഉറക്കത്തില്‍,
സ്വാതന്ത്ര്യത്തിന്റെ
മേച്ചില്‍പുറങ്ങളില്‍ അലയാം;
ശുദ്ധശ്വാസത്തിന്റെ ഉറവകള്‍,
പുഴയോരങ്ങള്‍;
ഒന്നും തിരിച്ചുചോദിക്കാതെ
വിഭ്രമിക്കാതെ...
അനിവാര്യമായ ബിന്ദുക്കള്‍
‍ചുറ്റുമാകെ നിറയുമ്പോള്‍
‍വീണ്ടും
ഉറക്കമല്ലാതെ മറ്റെന്ത്‌?

Saturday, December 23, 2006

ഉറക്കം

കണ്‍തുറക്കുകെന്‍ ചങ്ങാതി നീ, ഞാന-
ണഞ്ഞില്ലെ കാതങ്ങള്‍ താണ്ടി ഇന്നിവിടെ.
നില്‍പു ഞാന്‍ നിന്നരികിലിതുസത്യമെങ്കിലും നീ-
യറിയുന്നില്ലെങ്കിലീ കാത്തു നില്‍പ്പെത്ത്ര വ്യര്‍ത്ഥം.
സഖീ, ഇനിയും നീ ഉണരാത്തതെന്തെ?

നീയുറക്കെച്ചിരിക്കുമ്പോള്‍ എന്‍ മനം പറ-
ഞ്ഞൊരിക്കല്‍ കാണും നിന്‍ ചിരി എന്‍ കണ്ണാല്‍.
കാണുവതിനായ്‌ കാത്തിരുന്നു നാളുകള്‍
അണഞ്ഞതിന്നല്ലോ ഞാന്‍ നിന്നരികിലെങ്കിലും,
ഇനിയും നീ ഉറങ്ങുവതെന്തേ ?

നീ പറഞ്ഞതെല്ലാം ഓര്‍ക്കുന്നു ഞാനിന്നുമാ
ആദ്യദിനത്തിലെ ചാറ്റ്‌ വിന്‍ഡോയിലെ
'ഹായ്‌' മുതലൊക്കെയും പിന്നെ പറഞ്ഞതും
നിന്നോടെനിക്കതെല്ലാം പറയണമിന്നെനിക്കെന്നിട്ടും
ഇനിയും നീ മയങ്ങുവതെന്തേ?

സ്വയം നീ പറഞ്ഞു തീര്‍ത്തൊരാ വാക്കുകള്‍
‍മറ്റാരും അറിയാത്ത നിന്‍ രഹസ്യങ്ങള്‍
നീയെന്നോടു പറഞ്ഞൊരാ സമയങ്ങള്‍
ഇപ്പോളെന്നെ കാര്‍ന്നുതിന്നുന്നൊരാ ഓര്‍മ്മകള്‍.
പ്രിയേ, നീ ഉണരുവതിനിയെപ്പോള്‍?

എങ്കിലും, ഉറങ്ങിക്കിടക്കുവതെന്തിനു നീ
നിന്‍ വീടിന്‍ നടുത്തളത്തില്‍?
ചിത്തത്തില്‍ നിന്‍ ചിത്രം വരഞ്ഞുവെങ്കിലും
കണ്ടില്ല നിന്നെയെന്‍ നയനങ്ങളാല്‍.
പ്രിയേ, ഇനിയും നീ ഉണരാത്തതെന്തെ?

ഇന്നാദ്യമായ്‌ അടുത്ത്‌ കാണുമ്പോള്‍ അറിയുന്നു
ഞാന്‍ അതവസാനത്തേതെന്ന്.
സ്നേഹത്തോടെ നീയെന്നോടു മന്ദ്രിച്ചതെല്ലാം
മുത്തുകളാവട്ടെ എന്‍ഹൃത്തില്‍ കാലാകാലം.
സ്നേഹിതേ, ഇനിയും നീ ഉണരത്തതെന്തെ?

എന്തേ നീ തനിച്ചു പോകുന്നീ യാത്ര?
എന്തേ എന്നോടൊരു 'ബൈ' പോലും ചൊല്ലാതെ.
വിടചൊല്ലാനറിയാതെ നിന്‍ മൌനമാം മനത്തോട്‌,
എന്മനം ചൊല്ലുന്നു നീ തിരിചു വരുമെന്ന്.
ഒരിക്കലെങ്കിലും കാണാന്‍ നിന്‍ ചിരിയെന്‍കണ്ണാല്.

‍ഈ നിമിഷം, നീ വിടപറയുന്നൊരീ നിമിഷം
എന്റെ സഹനം, സാഗരങ്ങള്‍ താണ്ടുന്നു,
പൊള്ളുന്നെന്‍ ഹൃദയം നീയെവിടെപ്പോയൊളിച്ചാലും,
ശോകമൂകമാം ആ തീനാളങ്ങളില്‍
ഏരിഞ്ഞമരുന്നെന്‍ ലോകം ഇന്നു ഭ്രാന്തമായ്‌.

Thursday, December 14, 2006

നാടിന്‍ തല

നാട്‌ 'ഉണ്ട'വനെ,
നാട്‌ 'ഉണ്ടാക്കുവാന്‍'
നാട്ടിന്‍ തലയാക്കിയാല്
‍നാടുണ്ടാവുമോ, കാടുണ്ടാവുമോ.

Monday, December 11, 2006

രണ്ടായിരത്തി ആറ്

ഇനി ചില ദിനങ്ങള്‍ കൂടി നീ കൊഴിഞ്ഞു തീരാന്
‍അതു കഴിഞ്ഞാല്‍ ചത്തു മലക്കും ഈ 2006
മരണാനന്തര കര്‍മ്മങ്ങള്‍ ജനുവരി ഒന്നിന്‌
അന്നാര്‍ക്കും നെരമില്ല ഒന്നിനും,
ക്രിയ ചെയ്യാനും, കുടമുടക്കാനും.
ഏവരും ആഘോഷങ്ങളുടെ നടുക്കടലില്‍
‍മുങ്ങിക്കുളിക്കുകയാവാം,
ഉള്ളം കുളിര്‍പ്പിക്കുകയാവാം.
പാതി മയക്കത്തിലും പാതി ബോധത്തിലും.
വാനില്‍, പൊട്ടിവിരിയും അമിട്ടുകളുടെ പൊടി പൂരം,
ബാറില്‍, ഡിസ്കൊയില്‍, നൈറ്റ്‌ ക്ലബ്ബില്‍
പുതുവര്‍ഷ കേളികലുടെ ഉന്മാദം.
എല്ലാരും മറക്കുന്നു
ഇതുവരെ തീറ്റിപോറ്റിയ 2006 നെ
മരിചു കിടക്കുന്ന 2006 നെ.
ഈ കുഞ്ഞു തണുപ്പില്‍ സ്വപ്നം കാണുന്നു ഞാനും
‘പുതുവര്‍ഷം എങ്ങനെ ഒരു പുതപ്പിനടിയിലാവാം‘.

Thursday, December 07, 2006

പ്രണയങ്ങള്‍

അരികിലണയും നീയെന്നുമെന്‍ വിസ്മയം
ചുടു ചുംബനപൂക്കള്‍ തന്‍ പരിലാളനം.
സാന്ധ്യ കുങ്കുമമണിഞ്ഞൊരാ വദനത്തിന്‍ തുടിപ്പുകള്‍,
ഒട്ടിചേര്‍ന്നു പിണഞ്ഞിരിക്കും നിന്‍ കരതലങ്ങള്‍.

നറുപുഞ്ചിരിയില്‍ വിരിയിച്ചു നീ എന്‍ കനവുകള്‍,
‍എന്‍ മനസ്സിന്റെ തന്ത്രിയില്‍ ശ്രുതിമീട്ടിയൊ?
ഇരുട്ടിലെ തണുപ്പിലെങ്ങോ നഷ്ടമായൊരെന്‍ ഹൃത്തിനെ
വീണ്ടെടുത്തു നീ തന്നൊരാ ആനന്ദങ്ങളില്‍.

പ്രണയമെന്നെ കയ്യൊഴിഞ്ഞൊരു വേളയില്‍,
നിരാശകളെന്റെ സ്വപ്നങ്ങള്‍ തട്ടിയുടച്ചപ്പോള്‍,
മനം വിങ്ങുന്നൊരാ മാത്രയില്‍
‍തെളിച്ചു നീയൊരു നിറദീപമെന്‍ ഹൃത്തില്‍.

കാതുകള്‍ക്കിമ്പമാം നിന്‍ മൃദു മന്ത്രണം
എന്നുമെന്നുള്ളില്‍ ആനന്ദമേകും പരിലാളനം.
മൃദുവാം ചിറകുകള്‍ വീശി ഞാനും
ഉയര്‍ന്നു പറന്നീടുന്നൊരീ വിണ്ണില്‍.

എന്‍ ജീവന്റെ അഭിലാഷ പൂരണം നീ
നിനക്കായെന്‍ സര്‍വസ്വവും നല്‍കീ ഞാന്‍.
എന്‍ നെഞ്ചോട്‌ ചേര്‍ത്തുനിന്നെ ഈരാവിന്റെ
മാറില്‍അലിഞ്ഞുചേരുംനിഴലുകളാവാം നമുക്കുപരസ്പരം.

Tuesday, December 05, 2006

പുല്‍നാമ്പ്

ഒരു പുല്‍നാമ്പിനെന്തു കര്‍മ്മം?

പൂമ്പാറ്റകള്‍ക്കു ചിറകുവിരിക്കനൊരിടം
വണ്ടുകള്‍ക്കു മൂളാനും മുരളാനും.

തെന്നലില്‍ തഴുകലില്‍ തലയാട്ടിക്കളിക്കാന്‍
സൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ മടിയിലൊതുക്കാന്‍
‍എല്ലാറ്റിനോടും തലകുനിക്കാന്‍.

രാവിന്റെ ശാന്തതയില്‍ മുത്തുമണികല്‍ കോര്‍ക്കാം
പ്രഭാത കിരണങ്ങള്‍ തന്‍ ശോഭനല്‍കാന്‍.

‍പിഞ്ചുപാദങ്ങള്‍ക്കു പട്ടുമെത്തയാവാം
ഓടിയും ചാടിയും പിന്നെ അടിതെറ്റി വീഴും കളികളില്‍.

നിന്‍ മൃതിയിലും നീ വിതറുന്നു ദിവ്യമാം നറുമണം
അനുഭൂതിയേകും ആ സുഗന്ധം.

അല്‍പമേയുള്ളു കര്‍മ്മമെങ്കിലും
ശുദ്ധമാം കര്‍മ്മം അതു നിന്‍ പുണ്യം
ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.

Wednesday, November 29, 2006

തകര്‍ന്ന ഹൃദയത്തിന്‍ പരിദേവനങ്ങള്‍

വേദന...
മരവിപ്പ്...
ക്ഷീണം....
ദേഷ്യം, കോപം, വെറുപ്പ്
അനാവശ്യവികാരങ്ങള്‍...
വേദനിപ്പിക്കുന്നു, ചുട്ടുപഴുപ്പിക്കുന്നു,
എന്നെ കരയിക്കുന്നു.
എന്‍ മനം തനിച്ച്
പേടിച്ച് വിറച്ച്.

നീ എന്തുകൊണ്ടെന്നെ ഉറങ്ങാന്‍ വിടുന്നില്ല?
ഞാനൊന്നു മയങ്ങട്ടെ,
ഞാനൊന്നു മറക്കട്ടെ.
എന്റെ നൊമ്പരങ്ങളെ ഇല്ലാതാക്കാന്‍,
മരവിപ്പിക്കാ‍ന്‍...

ഈ ഓര്‍മ്മകള്‍...
എന്നില്‍ കൂലം കുത്തിയൊഴുകുന്നു
ഒരു മൂലയില്‍ ഒതുങ്ങാതെ
സ്വന്തം പരിധിയും ലംഘിച്ച്.

വീണ്ടും വീണ്ടും ആജ്ഞകള്‍ എന്റെ നേരെ
ഞാനെന്റെ വേദനയില്‍ വിങ്ങിപ്പൊട്ടുമ്പോള്‍.
ഞാനെന്റെ കണ്ണുകളടക്കട്ടെ
കാലം പറന്നു പോകട്ടെ
എനിക്കു പലതും നേടാനുണ്ട്
ഈ ഭ്രാന്തന്‍ വിചാരങ്ങളെ മറന്നുകൊണ്ട്

എന്റെ ലോകം എന്നെചുറ്റിക്കുന്നു
അവ്യക്തമായി
സൂക്ഷ്മമല്ലാതെ
നിയന്ത്രണമില്ലാതെ...
എന്റെ ബോധം പറന്നുപോകുന്നു
ജാലക വാതിലിലൂടെ
എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എല്ലാം എല്ലാം.
ഓ ഇതെത്ര ഭീകരം
എനിക്കൊരു മനസ്സ് ഇല്ലാതാവുന്നു
ഞാന്‍ ഇല്ലാതാവുന്നു.