Wednesday, December 12, 2007

കുരുക്കൊന്നുമില്ലാതെ : കവിത

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....
നാട്ടില്‍ നിന്നാദ്യമായ്
മറുനാ‍ട്ടില്‍ വന്ന്
വീട്ടുപനി പിടിപെട്ടവനെപോലെ...
കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍....

എത്ര രസകരങ്ങളായിരുന്നാ കാഴ്ചകളെന്ന്
തെല്ലിട ഞാനൊന്നോര്‍ത്തുപോയ്.
ചരിഞ്ഞു കയറുമ്പോള്‍
പിന്നിലുള്ളവന്റെ കയര്‍ക്കല്‍...
പാതക്കു വീതിപോരാതെ
പാഴ്മണ്ണിലൂടെ പോകും നാലുചക്രങ്ങള്‍
ഉയര്‍ത്തുന്ന പൊടിപടലമെങ്ങും
ഹാ... എന്തു ഭംഗി...
മഞ്ഞവര മുറിച്ചവന്
ശീട്ട് മുറിക്കുന്ന നിയമപാലകര്‍...
നാലുചക്രത്തിനു പിന്നാലെപോയ,
പാഴ്മണ്ണില്‍ പുതഞ്ഞ
സണ്ണിയുടെ നിലവിളി....
ഓഡിയുടെ മൂട്ടിലിടിച്ച
ഫോര്‍ഡിലച്ചായന്റെ ഫോണ്‌വിളി...
കാത്തുനിന്ന് നിന്ന്
ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍...
നാലുപാത രണ്ടാവുന്നിടത്തുള്ള
തള്ളലുകള്‍, കീ കീ കള്‍
ശകാരങ്ങള്‍....
പാര്‍ക്കിങ്ങിനിടം കിട്ടാതെ
ഓഫീസ് കെട്ടിടത്തെ പലതവണ
പ്രദക്ഷിണം വെക്കുന്നത്....

ഇന്നിതൊന്നുമില്ലാതെ
വിരസമാം യാത്ര...
ഗതാഗതക്കുരുക്കില്ലാതെ
എത്ര വിരസം ഈ ദുബായ്...

അലാറത്തിന്റെ അലറലവസാനിപ്പിച്ച്
വിരസമല്ലാത്ത ദുബായിലേക്ക്
ഞാന്‍ കണ്ണുമിഴിച്ചു.

Tuesday, December 11, 2007

സമാധിയില്‍ : കവിത

പ്രപഞ്ചത്തിലോരോ അണുവിലേക്കും
മനസ്സിന്റെ അനന്തപ്രയാണം
പ്രാണന്റെ മര്‍മ്മരമായ്...
നിവര്‍ന്നു കിടക്കുന്നൊരാകാശം
അവസാനമില്ലാതലയുന്ന
കാറ്റിനും മേഘജാലങ്ങള്‍ക്കുമൊരിടമായ്

കുഞ്ഞോളങ്ങളും കാറ്റലകളും,
രൌദ്രഭാവവും തിരമാലകളും
ചൂടും തണുപ്പും ഇടകലരാതെയു-
ള്ളിലൊളിപ്പിക്കും മഹാസാഗരം പോല്‍

ഉള്ളെന്നും പുറമെന്നുമില്ലാതെ
ചലനമെന്നും നിശ്ചലമെന്നുമില്ലാതെ
പഴയതും പുതിയതുമല്ലാതെ
എല്ലാമായ ഒന്ന്
ഒരിടത്തുമില്ലെങ്കിലുമെ-
ല്ലായിടത്തുമുള്ള ഒന്ന്.

മനസ്സില്‍ നിറയുന്നത്
നിറഞ്ഞ ശൂന്യതയെന്നറിയുന്നു
ഞാനീ അഗാധ നിശ്ചലതകളില്‍

Thursday, December 06, 2007

കാലവും കാത്ത് : കവിത

നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ

ഒന്നും നിന്റെ കുറ്റമല്ല
ആരുടേയുമല്ല.
എല്ലാം കാലം തന്നതാണ്
കാലമതു തിരിച്ചെടുക്കുവതെന്ന്
കാത്തിരുന്നു കാണുക നാം.

അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.
പൊയ്മുഖങ്ങളും
വിഡ്ഡിച്ചിരികളും
നമ്മുടെ ജീവിതത്തിന്റെ
ഭാഗമായതെങ്ങനെ?

അടുത്തിരിക്കുമ്പോഴും
മനസ്സുകള്‍ മൈലുകളകലെ.
അന്യോന്യം സന്തോഷിപ്പിക്കാന്‍;
കപട സ്നേഹം,
പച്ചചിരി,
മതേതരം ,
സഹിഷ്ണുത,
പാടിപതിഞ്ഞ പദങ്ങള്‍
അര്‍ത്ഥമില്ലാത്ത പുലമ്പലുകള്‍.

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.

Tuesday, December 04, 2007

നല്ല നാല് വീക്കുകള്‍ : കവിത

നാലു വീക്കു കൊടുത്താല്‍
നന്നാവുമായിരുന്നെന്ന്
നാട്ടുകാര്‍

നാലല്ല നാല്പത്
വീക്കി നോക്കിയിട്ടും
നന്നായില്ലെന്ന്
നോക്കിയവര്‍

വീക്കുതന്ന്
നന്നാക്കാന്‍ നോക്കേണ്ടെന്നും
നന്നാവാതിരിക്കല്‍ ഒരു
വീക്നെസ്സ് ആണെന്നും
ഞാന്‍

സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍.

ആരെങ്കിലും ചോദിച്ചോ
‘ഒന്ന് നന്നായിക്കൂടേന്ന്’
ഞാനും ചോദിക്കട്ടെ
‘ഒന്ന് നന്നായിക്കൂടേന്ന്’
പുതുവര്‍ഷാശംസകള്‍!!!

Tuesday, November 27, 2007

വേഗം : കവിത

വേഗമേറെ വേണമെന്നില്ല
വേഗത്തിന്റെ കണക്കേവര്‍ക്കും
വേറെ വേറെയല്ലേ.

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

Tuesday, November 20, 2007

ശൂന്യം : കവിത

ശൂന്യമാണുത്തമം..
ശൂന്യമാണുത്തരം..

നിറഞ്ഞ ശൂന്യതക്കെങ്ങനെ
നിറവു വരുന്നു
നിറവു വന്നാലതൊന്നല്ലേ.
നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു.

പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം.
ഇവിടെ ഞാനധികമെങ്കില്‍
അവിടെ ഞാന്‍ ഇല്ലെന്നുമാത്രമല്ല
കുറവുമാണ്.
കുഴിയെടുത്ത മണ്ണിന്‍ കുന്ന്
കുഴിനികത്താനെടുത്താല്‍
കുഴിയും കുന്നും നികന്ന്
ശൂന്യമാകും പോലെ,
ഇവിടെ അധികമായഞാന്‍
അവിടെ കുറവായിടത്തെത്തിയാല്‍
ഞാനില്ലാതാവുന്നു
ശൂന്യമാകുന്നു.

ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം.

അനന്തതയെന്നും ബാക്കി...
ദൈവവും.

Monday, November 12, 2007

പുട്ടുണ്ടാക്കണം : കവിത

അടുക്കളയില്‍...
കുടം അടുത്തുണ്ട്,
വെള്ളവും നിറച്ച് അടുപ്പില്‍,
കുറ്റിയും, പൊടിയും,
തേങ്ങയും കൂടെയുണ്ട്.

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.
തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
അറിയില്ല.

വെള്ളം തിളക്കണം
ആവി വരണം
കുറ്റി വെക്കണം
ആവി വരണം
വേവണം ചൊവ്വനെ
മൂട്ടില്‍കുത്തി പുറത്തു ചാടിക്കണം.

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍
പൊരുതിയവര്‍,
ഒത്തുകൂടി മണികളാകാതെ
മാറിനിന്നവര്‍...
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അനങ്ങാനാവാതെ.

കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.

Saturday, November 10, 2007

അക്രമം

അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം

എന്നിട്ടും
ഹിരോഷിമ ഓര്‍ക്കുന്നതും
അമേരിക്ക ചെയ്യുന്നതും
കണ്ണൂരില്‍ നടമാടുന്നതും
സെപ്റ്റംബര്‍ പതിനൊന്നും
അക്രമങ്ങളുടെ പട്ടികയില്‍.
ക്രമമായ ചിന്തയുടേയും
പദ്ധതികളുടേയും
ക്രമമായ പൂര്‍ത്തീകരണവും
എങ്ങനെ
അക്രമമാവും?

എന്നാല്‍
ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന
വെള്ളപ്പൊക്കവും വരള്‍ച്ചയും,
സുനാമിയും ഭൂമികുലുക്കവും
അക്രമമാവാത്തതെന്ത്?

ക്രമത്തിനു വരേണ്ടതെല്ലാം
ക്രമത്തില്‍ വരാതാകുമ്പോള്‍
അക്രമമാകുമെങ്കില്‍
ക്രമം തെറ്റി വരുന്ന
ആര്‍ത്തവവും അക്രമമല്ലേ?

Tuesday, October 16, 2007

എന്താണമ്മേ? : കുട്ടിക്കവിത

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

ആഴമതെന്നാലതെന്താണമ്മേ?
മൊഴിക്കുമാഴിക്കുമാണതുണ്ണീ.

ഭാരമെന്നാലതെന്താണമ്മേ?
മണ്ണിനും മനസ്സിനുമാണതുണ്ണീ.

പൊഴിയുന്നതെല്ലാമെന്താണമ്മേ?
വയസ്സും വാസന്തവുമാണതുണ്ണീ.

സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ.

Sunday, October 14, 2007

പുതുവൃത്തങ്ങള്‍ : കവിത

നികൃഷ്ടജീവി
പാതിരിയാവണം കൂദാശ കൊടുക്കണം
പലകാലം കഴിഞ്ഞത് വെളിയില്‍ പറയണം
ഈവണ്ണമൊത്താലവന്‍ നികൃഷ്ടജീവിയായ് വരും
രാജ്യം ഭരിക്കുന്ന മേലാളന്മാര്‍ക്ക്

പോഴന്‍
മനുഷ്യനായിരിക്കണം, മന്ത്രിയായിരിക്കണം
സ്വന്തം കൂട്ടത്തിലില്ലാത്തവനാവണം
മണ്ണിനിടയില്‍ പെട്ടവനാകണം
പോഴനാവാനും പൊങ്ങികിടക്കാനും ഉത്തമം.

വെറുക്കപ്പെട്ടവന്‍
പത്രമൊന്നു വാങ്ങണം സിന്‍ഡിക്കേറ്റ് കളിക്കണം
പലിശകിട്ടും പണം വെറുതെ കൊടുക്കണം
മുങ്ങി നടക്കണം പിന്നെ പൊങ്ങി തെളിയണം
ഇത്തരമൊത്തവന്‍ വെറുക്കപ്പെട്ടവനായ്‌വരും

Monday, October 08, 2007

തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്)

നിങ്ങളുടെ നട്ടെല്ല്
എങ്ങനെയാണ് വളഞ്ഞുപോയത്?
ആര്‍ക്കുമുമ്പിലാണ് നിങ്ങളെപ്പോഴും
തലകുനിച്ചു നിന്നത്?

വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത്.
ചോദ്യങ്ങള്‍ ചോദിക്കാതെ
വെറും കേള്‍വിക്കാരായ്.
വീണുടയാവുന്ന ദുരഭിമാനത്തിന്റെ
കാവലാളായ്,
വിനയത്തിന്റെ
വിനീത ദാസനായ്.

അദ്ധ്യാപകര്‍ പ്രവാചകരായിരുന്ന
കാലം കടന്നുപോയ്.
സോക്രട്ടീസ് അപ്രസകതനാക്കപ്പെട്ടു.

എല്ലാത്തിനും ഉത്തരവാദികളായ
തലതിരിഞ്ഞുപോയ
തലമുറയില്‍ നിന്നും
കുതറിയെണീക്കുക.

സമര്‍പ്പണം : ശ്രീശാന്തിനെ തെറിവിളിക്കുന്ന മലയാളിമക്കള്‍ക്ക്

Monday, October 01, 2007

റോഡ് : കവിത

പുതുമഴ
ഒരു ചാറ്റല്‍ മഴ
ഇലചാര്‍ത്തുകളില്‍നിന്നും
ഒഴിഞ്ഞു പോകുന്ന ജലം

നാട്ടിടവഴി
കന്നിമണ്ണിന്റെ ഗന്ധം
ശാലിനി നടക്കുകയായിരുന്നു
പുതിയ കരതേടി.

പലരും നടന്നുപോയി
ആരെയും നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

ഇടവഴിയുടെ
ഹൃദയം പിളര്‍ന്നു
അതിലവര്‍ ചരല്‍ നിറച്ചു
ചോര ചാലിട്ടൊഴുകി
ശാലിനി കരഞ്ഞു.

പലരും നടന്നുപോയില്ല പിന്നെ,
നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

കരിങ്കല്‍ ചീളുകള്‍ കൊണ്ടു
മാറിടം പിളര്‍ന്നു,
ടാറിട്ടതിനെയവര്‍
ദൃഢമാക്കി.
ശാലിനി പിന്നെ കരഞ്ഞില്ല.

മാറാരോഗവും
മങ്ങുന്ന കാഴ്ചയും
ആ‍തുരാലയം പോലുമന്യം.
ശാലിനി റോഡില്‍ വീണടിഞ്ഞു
റോഡുകള്‍ പൊളിഞ്ഞു കിടന്നു.

Sunday, September 23, 2007

മതിലുകള്‍

തുളസി കതിരിനു
നിന്റെ ഗന്ധമാണ്.
തുളസിതറയില്‍ നിന്നെത്തുന്ന
കാറ്റില്‍
പള്ളിയിലെ ബാങ്കൊലിയും.


കുന്നത്തെ കോവിലിലെ
മണിനാദവും
സന്ധ്യാദീപ വന്ദനവും
പിന്നെ നാമുരുവിട്ട
ദിക്ക് റുകളും*
ഓര്‍മ്മകളിലെന്നെ തളക്കുന്നു.


മനുഷ്യനെ ചേര്‍ത്തുവച്ച
മതിലുകള്‍ക്ക്
മേന്മയെന്ന് മുത്തശ്ശി.


ബാബറേയും രാമനേയും
അടക്കം ചെയ്ത മതിലില്‍
വിള്ളലുകള്‍ക്കായി നാം
കാത്തിരുന്നു.
ലാദനും സേതുവും
പണികള്‍ നടത്തിയ
മതിലുകള്‍ക്കിപ്പോഴും
വിള്ളലില്ല.


ഒരുമിക്കാം
നമുക്കടുത്തജന്മം പ്രിയേ
ഇരുവരും
മതിലിന്നൊരുവശത്തെങ്കില്‍.


മതിലുകള്‍ മരിക്കുന്നില്ലല്ലൊ.


*ദിക് റ് = മുസ്ലിം ദൈവീക സ്തോത്രങ്ങള്‍.

Monday, September 17, 2007

വ്യര്‍ത്ഥം

നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൂകം.

ജീവനകന്നുകൊണ്ടിരിക്കെ,
ആരിലുമെത്താത്ത
അനാഥകുഞ്ഞിന്റെ
രോദനം.
വഴികളില്‍
പട്ടികളും പൂച്ചകളും
വീണുമരിക്കുന്നു.
ഒരു കലാപത്തിന്റെ
തിരുശേഷിപ്പുകള്‍.

മൌനം പുണരുന്ന
ഹൃദയത്തുടിപ്പുകള്‍,
ചതഞ്ഞരഞ്ഞ
പൂവിതളുകള്‍.
നീയില്ലാതെന്‍ ജീവന്‍,
വ്യര്‍ത്ഥം.

Tuesday, August 14, 2007

സ്വാതന്ത്ര്യ സമരം

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും
കാരണം
മുടി കൊഴിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വിഗ്ഗു വേണമെന്നില്ല
മറച്ചാലും മറക്കുന്നില്ലല്ലോ
എല്ലാം ഓര്‍മ്മപ്പെടുത്തുന്ന
കണ്ണാടി
ചുറ്റുവട്ടത്തുള്ളപ്പോള്‍.

പ്ലാന്റേഷന്‍-
സ്വര്‍ണ്ണപല്ലുപോലെ
ഒരാര്‍ഭാടം മാത്രം.

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും.

സ്നേഹിച്ചും
സ്വപ്നങ്ങളില്‍ കാലുറപ്പിച്ചും
സജീവമാകാം
സ്വന്തമസ്തിത്വത്തിന്റെ
സ്വാതന്ത്ര സമരങ്ങളില്‍.

ഏവര്‍ക്കും ഷഷ്ടിപൂര്‍ത്തി ആശംസകള്‍!!!

Sunday, July 29, 2007

സുഹൃത്തെ ചിരിക്കുക

  • സുഹൃത്തെ
    വിടപറയുക
    കാലത്തിന്റെ ഏടുകളില്‍
    എന്നോ എഴുതപ്പെട്ടത്
    ഇനി നിനക്ക്
    അനിവാര്യതയാവുന്നതറിയുക

    സുഹൃത്തെ
    മറക്കുക
    ഒരുമിച്ചുണ്ടായിരുന്ന
    നാളിന്റെ
    നഷ്ടബോധങ്ങളില്‍,
    എല്ലാം
    നോവുപടര്‍ത്തും
    ഓര്‍മ്മയാകുമെങ്കിലും

    സുഹൃത്തെ
    ചിരിക്കുക
    നിന്റെചിരിയില്‍
    എന്റെ സ്വാതന്ത്ര്യസ്വര്‍ഗ്ഗങ്ങള്‍
    പൂക്കുന്നു.
    നീ വിതുമ്പുമ്പോള്‍
    ഒരു പൂക്കാലമൊന്നായ്
    കൊഴിയുന്നു.

    സമര്‍പ്പണം :
  • ഒരു സുഹൃത്തിന്റെ വിടവാങ്ങല്‍ വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ അഭിലാഷിന്

Thursday, June 07, 2007

ബ്ലോഗരുടെ ചോറൂണ്

അവിയല്‍
കാളന്‍
തോരന്‍
പച്ചടി
കിച്ചടി
സാമ്പാറ്
തൊട്ടുകൂട്ടാന്‍
എന്തിനേറെ
അടപ്രഥമനും തയ്യാര്‍
ജന്മദിനത്തിലവളെനിക്കായ്
നിരത്തിയ വിഭവങ്ങള്‍
വായിലൂടെ ഒരു കപ്പലോട്ടാം.
‘ഒന്നു നോക്കിയിട്ടു വരാം‘
അവള്‍ മൊഴിഞ്ഞു
പുറത്താരൊ വന്നെന്നു കരുതി ഞാന്‍.
മണിയര കഴിഞ്ഞിട്ടും
കാണുന്നില്ലവളെ.
എത്തിനോക്കിയപ്പോള്‍
അവള്‍
പിന്മൊഴിയില്‍
മുങ്ങിനീരാടുന്നു
ബ്ലോഗില്‍ നിന്നു ബ്ലോഗിലേക്ക്
ചാഞ്ചാടുന്നു.
ഞാനോ
വിഭവങ്ങള്‍ക്കു മുന്നില്‍,
ചോറു വിളംബാത്ത
ഇലക്കു മുന്നില്‍.

Wednesday, May 30, 2007

എന്റെ സ്വപ്നങ്ങള്‍

എന്റെ സ്വപ്നങ്ങള്‍...
ബാല്യത്തിന്റെ
കുതൂഹലതകള്‍
നിറഞ്ഞ സ്വപ്നങ്ങള്‍
കൌമാരത്തിന്റെ
കുസൃതികളില്‍ പെട്ട
സ്വപ്നങ്ങള്‍
യൌവ്വനത്തില്‍
‍വെട്ടിപ്പിടിക്കലിന്റെ
സ്വപ്നങ്ങള്‍...
പിന്നെയും കണ്ടു
അനേകം സ്വപ്നങ്ങള്‍.
ജീവനില്ലാത്ത,
ജീവന്റെ സ്വപ്നങ്ങള്‍.
എല്ലാസ്വപ്നങ്ങളും
ഇനിയും
സ്വപ്നങ്ങളായിരിക്കുന്നു.

ഞാനെന്റെ സ്വപ്നങ്ങളെല്ലാം
തൂക്കിവിറ്റു.
വാങ്ങിയവനാരായാലും
മുടിഞ്ഞു കാണും.
ഞാന്‍ തന്നെയായിരുന്നുവോ
എന്റെ സ്വപ്നങ്ങള്‍ വാങ്ങിയവനും.?

Wednesday, April 18, 2007

തിരിച്ചു നടക്കുമ്പോള്‍

വാകമരച്ചുവട്ടിലൂടെ നടന്ന് പോകുന്നു.
കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...
ഒരുതീരം നമ്മെനോക്കി ചിരിക്കുന്നു
നമുക്കാശമാത്രം നല്‍കും
പിന്നെ
ചിരികളുടെ ലോകവും
പരിചിത ഭാവങ്ങളും
മറഞ്ഞേപോകും.
നാമപരിചിതരാവും.
നാമിരുവരിലേയും
അപരിചിതത്വത്തെ
സ്നേഹിച്ച്, പങ്കുവച്ച് പിരിയും.
ഒന്നും കൈമാറാതെ
അഗാധമായ ദു:ഖങ്ങളില്‍
സ്ഥായിയായ സത്യങ്ങളിലൂടെ.

Monday, April 09, 2007

സ്നേഹപ്പൂമ്പൊടി

എന്നിലെ ഒരിടമാകുന്ന
എന്റെ പുഷ്പമേ
സ്നേഹപ്പൂമ്പൊടി തീര്‍ത്ത്‌
പുഞ്ചിരിമലര് ‍തൂകി
നിന്നെ ഞാന്‍ സ്നേഹിക്കുന്നില്ലെ
എന്നിട്ടും...
നീയറിയാതെ പോയതെന്തെ
നീയൊന്നും പറയാതെ മറഞ്ഞതെന്തേ...
ഓര്‍ക്കുന്നുവോ നാമാദ്യം കണ്ടനാള്‍
‍ഓര്‍ക്കുന്നുവോ അന്നുനീയെന്‍
‍അരികില്‍ വന്നതും
കിന്നാരം ചൊന്നതും.
കാണുന്നതെല്ലാം എനിക്ക്
‌സ്വപ്നമെന്നായതും
നിന്‍ മധുരസ്വരം
സംഗീതമായതും.
എന്നിട്ടും
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും
ഞാനെന്‍ കനവുകള്‍
‍പകര്‍ന്നില്ലൊരിക്കലും
ഞാനെന്‍ മോഹങ്ങള്‍...
പിരിഞ്ഞിടുമെന്നൊരിക്കലും
നിനക്കാതിരുന്നൊരുനാള്‍
പിരിഞ്ഞുപോയ്‌ നീ
വിടചൊല്ലാതെ ദൂരെ.
ഇനിയെന്നാണ്‌ സഖീ
കാലം കടംകൊണ്ട പൂക്കാലം
നമ്മുക്ക്‌ തിരിച്ചു കിട്ടുക.